ലോകത്തിലാദ്യമായി ഏകാന്തതയ്ക്ക് വകുപ്പ് മന്ത്രിയെ നിയമിച്ച് ബ്രിട്ടന്‍. ട്രെയ്സി കൗച്ചി ബ്രിട്ടന്റെ പ്രഥമ ഏകാന്തതാ വകുപ്പ് മന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. നിലവിലെ കായിക വകുപ്പ് മന്ത്രികൂടിയാണ് ട്രെയിസി കൗച്ച്. ശാരീരിക ബുദ്ധിമുട്ടുകളാലും വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളാലും ഒറ്റപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാകും പുതിയ വകുപ്പിന്റെ പ്രധാന ചുമതല.

ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി തെരേസ മേയ് ഗവണ്‍മെന്റിന്റെ പുതിയ നീക്കം ലോകശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്. ട്രെയിസി കൗച്ചിന്റെ നേതൃത്വത്തിലുള്ള വകുപ്പിന്റെ പ്രവര്‍ത്തനം ലോകം ഉറ്റുനോക്കുമെന്ന് തീര്‍ച്ച. ബ്രിട്ടനില്‍ മാത്രം ഒറ്റക്ക് താമസിക്കുന്ന 90 ലക്ഷം പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കടുത്ത ഏകാന്തതയില്‍ കഴിയുന്ന ഇവര്‍ ഉറ്റവരുമായോ സുഹൃത്തുക്കളുമായോ സംസാരിച്ചിട്ട് വര്‍ഷങ്ങളായിയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരക്കാരുടെ ജീവിതം സന്തോഷപൂര്‍ണ്ണമാക്കുകയാവും പുതിയ വകുപ്പിന്റെ ലക്ഷ്യം. ബ്രിട്ടനില്‍ ഏകാന്തതയും ഒറ്റപ്പെടലും മൂലം ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ചികിത്സ തേടി വരുന്നവരില്‍ അഞ്ചുപേര്‍ വരെ ഇത്തരത്തില്‍ ഏകാന്തത കാരണം രോഗികളായവരാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വലതുപക്ഷ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ജോ കോക്‌സിന്റെ നേതൃത്തിലായിരുന്ന കമ്മീഷനാണ് ആദ്യമായി ഏകാന്തതയനുഭവിക്കുന്നവരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രത്വേക വകുപ്പ് നിര്‍ദേശിക്കപ്പെട്ടത്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ പുതിയ വകുപ്പ് നിലവില്‍ വന്നിരിക്കുന്നത്.