പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്.

യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.

പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.