ലണ്ടന്‍: റിലീജിയസ് സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്ന നിബന്ധന എടുത്തു കളയുമെന്ന് എജ്യൂക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. സണ്‍ഡേ ടൈസിലെ അഭിമുഖത്തിലാണ് ഹിന്‍ഡ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ഗ്രാമര്‍ സ്‌കൂളായ സെയിന്റ് ആംബ്രോസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹിന്‍ഡ്‌സിന്റെ ഈ പദ്ധതി സാമൂഹികമായ വിഭജനത്തിനും ഹേറ്റ് ക്രൈമുകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമാകുമെന്ന് ക്യാംപെയിനര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ തെരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഇത്. നിലവിലുള്ള നിയമം ഒഴിവാക്കുന്നത് മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കിടയിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും ഹ്യൂമനിസ്റ്റ് യുകെ കുറ്റപ്പെടുത്തുന്നു. ഫെയ്ത്ത് സ്‌കൂളുകളിലെ 50 ശതമാനം ഇളവ് ഈ വിവേചനത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നും അത് എടുത്ത് കളയരുതെന്നുമാണ് സംഘടന പറയുന്നത്.

സ്‌കൂളുകളിലെ വിവേചനം സാമൂഹികമായ വിവേചനത്തിലേക്കായിരിക്കും നയിക്കുക. നമ്മുടെ സ്‌കൂളുകളില്‍ ശരിയായ സംസ്‌കാരം പഠിപ്പിച്ചില്ലെങ്കില്‍ സമൂഹം എങ്ങനെ നേര്‍വഴിക്കു നീങ്ങുമെന്ന് ഹ്യൂമനിസ്റ്റ് യുകെ പബ്ലിക് അഫയേഴ്‌സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ റിച്ചി തോംസണ്‍ ചോദിക്കുന്നു. സ്‌റ്റേറ്റ് ഫണ്ടഡ് ഫ്രീ സ്‌കൂളുകളില്‍ നിന്ന് ഈ നിയമം എടുത്തു കളയുമെന്ന് തെരേസ മേയ് തെരഞ്ഞെടുപ്പ് വാദ്ഗാനം നല്‍കിയിരുന്നെങ്കിലും മുന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഇത് നടപ്പാക്കിയിരുന്നില്ല. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടുമെന്നതായിരുന്നു അതിന് ന്യായീകരണമായി ഗ്രീനിംഗ് ചൂണ്ടിക്കാട്ടിയിരുന്നത്.