വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.

ബിരുദങ്ങള്‍ നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിലുള്ള ജോലി ലഭ്യമാകുന്നില്ലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് കൂടി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധി അതിരൂക്ഷമാകും. റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ്(ആര്‍പിഐ) 3.1 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനമാണ് വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ആര്‍പിഐ ലിങ്ക് ചെയ്യുകയും ചെയ്തതോടെയാണ് നിരക്കില്‍ മാറ്റം വന്നിരിക്കുന്നത്.

നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിനര്‍ശിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കാള്‍ ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ രംഗത്ത് വന്നു. തന്റെ ട്വിറ്റ് അക്കൗണ്ടിലൂടെയാണ് പോള്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. പലിശ നിരക്കോ അനുബന്ധ സാമ്പത്തിക മേഖലയുമായോ റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ് ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമെ എടുക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തിരിച്ചടക്കാനുള്ള പണം ലാഭിക്കാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്ന ലോണുകള്‍ക്ക് സമാനമല്ല വിദ്യാഭ്യാസ വായ്പ അവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.