തന്റെ കുഞ്ഞിക്കുതിരയെ തിരക്കി പോയതായിരുന്നു അവൾ. എട്ടു വയസുകാരി, കാട്ടിൽ പെട്ട് കുതിരയ്ക്ക് ആപത്തു പറ്റുമോയെന്ന് ആ കുഞ്ഞു മനസ് ആശങ്കപ്പെട്ടിരിക്കണം. പക്ഷേ തന്നെ കാത്താണ് ഹിംസ്രജന്തുക്കൾ പതിയിരിക്കുന്നതെന്ന് അവൾ കരുതിക്കാണില്ല.

ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ചത് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുളള ബാലന്‍. മുഖ്യപ്രതിയായ അറുപത്തിരണ്ടുകാരനായ സാഞ്ചി റാമിന്റെ മരുമകൻ. തെമ്മാടി ചെറുക്കനായിരുന്നു അവൻ. ചെറുപ്പം മുതൽ അവൻ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കയ്യും കണക്കുമില്ലെന്ന് ബന്ധുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുർജാർ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയിൽ മദ്യപിച്ചതിനാണ് ഗുർജാർ വിഭാഗത്തിൽപ്പെട്ടവർ മകനെ മർദ്ദിച്ചതെന്ന് അമ്മ പറയുന്നു.

എന്റെ മകൻ നേരെ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാൻ തന്നെയാണ് അവനെ പൊലീസിന് ഏൽപ്പിച്ചു കൊടുത്തത്. അമ്മ അവകാശപ്പെട്ടു. എന്നാൽ തന്റെ മകൻ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല.

പതിനഞ്ച് വയസ് മാത്രം പ്രായമുളള ഈ ബാലനിൽ മുസ്‌ലിംകളോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്കു മുൻപ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വർധിപ്പിച്ചുണ്ടാകാം. അവൻ നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ ഭയമായിരുന്നു– കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.

കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യൻമാർ പറഞ്ഞത് വിശ്വസിച്ച പെൺകുട്ടി അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോൾ അപകടം മണത്ത കുട്ടി തിരിച്ചോടി. പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മാനാർ എന്ന മയക്കുമരുന്ന് നൽകി ആദ്യം പീഡിപ്പിച്ചത് ഈ ബാലനാണ്. കൂട്ടുകാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സാഞ്ചി റാമിന്റെ മകനും മീററ്റ് സർവകലാശാല വിദ്യാർഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഈ ബാലനാണ്. പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു പയ്യന്. ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ഈ കൊടും ക്രുരതയും വിദ്വേഷ്യവും മതസ്പർദ്ദയും ഈ ബാലനിൽ ഉറച്ചുവെന്നതിന് ഉത്തരം കണ്ടെത്താൻ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ബാലന്റെ അമ്മാവൻ സാഞ്ചി റാമും 22 വയസുളള ബന്ധുവും പൊലീസിന്റെ പിടിയിലായിരുന്നു. ബകർവാൾ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്‍റെ വളർത്തുമകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. തന്റെ രണ്ടു മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് യൂസഫ് 2010 ൽ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു.

kathua-girl-grave

                          മൃതദേഹം അടക്കിയത് ഇവിടെ…

വിവിധ മുസ്‌‌ലിം വിഭാഗങ്ങളുടെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കളാണ് ആ കുരുന്നു പെൺകുട്ടിയുടെ ജീവനെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ബകർ വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാൻ സാഞ്ചിറാമിന്റെ മനസിൽ തോന്നിയ ആശയമായിരുന്നു കുരുന്നു പെൺകുട്ടിയുടെ കൊലപാതകം. അതിനു വേണ്ടി സാഞ്ചി റാം തിരഞ്ഞെടുത്ത് സ്വന്തം അനന്തിരവനെയും. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ഏറെ സ്വഭാവ ദ്യൂഷ്യങ്ങളുളള പയ്യനെ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് കൂടെ നിർത്തിയതും.