സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുന്നു. കൊച്ചിയിലാണ് സംഭവം. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി.

ഗർഭം അലസിപ്പിക്കാൻ കഴിയാത്ത വിധം ഭ്രൂണം വളർച്ചയെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചതോടെ കുട്ടിയെ അമ്മയാകാൻ തയ്യാറെടുപ്പിക്കാൻ ഉത്തരവായി. എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു കെയർ ഹോം തയ്യാറാക്കി അവിടെയാണ് പെൺകുട്ടിയെ ഇപ്പോൾ പരിചരിക്കുന്നത്.

അഞ്ച് മാസങ്ങൾക്ക് മുൻപ് ആണ് ബലാത്സംഗ വിവരം പുറത്തു വരുന്നത്.ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അധികൃതരും ആശയക്കുഴപ്പത്തിലായി. പോരാത്തനിന് രക്തബന്ധമുള്ളവരും. പെണ്‍കുട്ടി 22 ആഴ്ച്ച ഗര്‍ഭിണിയാണിപ്പോള്‍.എറണാകുളം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും പ്രസവത്തില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള വിധത്തില്‍ ചികിത്സയും എത്തിക്കുന്നുണ്ട്. ഇതിനിടെ കോടതിയുടെ അനുമതിയോടെ ബലാത്സംഗത്തിന് ഇരയായവള്‍ എന്ന പരിഗണനയില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും അതുണ്ടായില്ല

പെണ്‍കുട്ടിയുടെ ചെറുപ്രായവും ശാരീരിക നിലയും മറ്റു കാരണങ്ങളാലും ഇത് നടക്കാതെ പോയെന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും പറയുന്നത്. അമ്മ മാത്രമാണ് പെണ്‍കുട്ടിക്ക് രക്ഷിതാവായിട്ടുള്ളത്. പെണ്‍കുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങള്‍ നോക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. കുട്ടിയെ മറ്റാര്‍ക്കെങ്കിലും ദത്തുനല്‍കാനുള്ള സാധ്യതകളും ഇവര്‍ തേടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടി വരുകയാണ്.കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി കാക്കനാട്ടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ 12 വയസുകാരനായിരുന്നു പിതാവായത്. മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും വേണ്ടത്ര ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്നത്.