ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. 107 പേര്‍ സഞ്ചരിച്ച വിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ യാത്രാ വിമാനാപകടത്തില്‍ ഒരാള്‍ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ബാങ്ക് ഓഫ് പഞ്ചാബ് മേധാവി സഫര്‍ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. ഒരാള്‍ പോലും അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നു കറാച്ചി മേയര്‍ വസീം അക്തര്‍ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാര്‍ത്ത പുറത്തുവന്നത്. 37 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രിയെത്തി. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ബാങ്ക് മേധാവി. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസാണ് റിപ്പോര്‍ട്ടുചെയ്തത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഐഎ യുടെ ലാഹോര്‍ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

അതേസമയം കറാച്ചിയില്‍ പാകിസ്താന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്.

പാകിസ്താനിലെ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ അഗാധമായ ദു:ഖമുണ്ട്’. മോദി ട്വീറ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.