മലേഷ്യയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നയായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

ലണ്ടനിൽ താമസിക്കുന്ന കുടുംബത്തിനൊപ്പമാണ് നോറ മലേഷ്യയിലെത്തിയത്. ഓഗസ്റ്റ് നാലിന് കാണാതായി. പഠനവൈകല്യമുണ്ടായിരുന്നു നോറക്ക്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് 350ൽ അധികം പേർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.

റിസോര്‍ട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ കൊടുംകാട്ടില്‍ ഒരു ചെറിയ അരുവിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മലേഷ്യന്‍ ഡെപ്യൂട്ടി പൊലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെങ്കിലും മുറിവുകള്‍ സംഭവിച്ചോ എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.