അബുദാബി: രണ്ട് മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി അബുദാബിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന എം.വി.മൊയ്തീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 19ന് അബുദാബിയിലെ കടല്‍ത്തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതെന്ന് യു.എ.ഇ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊയ്തീന്‍ ജോലി നോക്കിയിരുന്ന മുസഫയിലെ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടമായതായി ബന്ധുക്കള്‍ പറയുന്നു.

ഇതിന് പിന്നാലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് പുറത്ത് ജോലി നോക്കിയാണ് മൊയ്തീന്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. മൊയ്തീന്‍ മാസങ്ങളോളം ബന്ധുക്കളെയൊന്നും വിളിക്കാതിരിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ കുറച്ച് നാളായി മൊയ്തീനെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും ബന്ധുക്കള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ വഴി വിവരം അറിഞ്ഞ ബന്ധുക്കളെത്തി മൊയ്തീന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. അതേസമയം, മൊയ്തീന്റെ പാസ്‌പോര്‍ട്ട് എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങള്‍ മൊയ്തീന്‍ എവിടെയാണ് താമസിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.

നടപടികള്‍ പൂര്‍ത്തിയാക്കി മൊയ്തീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.