കൊല്ലം: കേരളത്തിൽ ഇന്ന് വരെ കേട്ടുകേൾവി ഇല്ലാത്ത, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു മരണ വാർത്ത. തിങ്കളാഴ്ച കാണാതായ പതിനാല് വയസുകാരന്‍ മരിച്ച നിലയില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുണ്ട കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകനാണ് മരിച്ച ജിത്തു. ജയമോള്‍ കുറ്റം സമ്മതിച്ചു.

മൃതദേഹത്തിന്റെ മുന്‍വശം ഏതാണ്ടു മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്. കൈകള്‍ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കാലിനും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഫൊറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തില്‍ മൃതദേഹം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറയുന്നു. വൈകുന്നേരത്തോടെ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാം. കൊലപാതകത്തിനു പിന്നില്‍ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നാണ് സംശയം.

കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ കുറ്റസമ്മതം. ചാത്തന്നൂര്‍ പോലീസാണ് ജയമോളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനായി സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയ ശേഷം ജിത്തുവിനെ കാണാനില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെ ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തുകയായിരുന്നു. വഴക്കിനിടെ മകന്‍ കൊല്ലപ്പെട്ടുവെന്നാണ് ജയമോളുടെ മൊഴി. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.