ജമ്മുകശ്മീര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശേഷിപ്പിച്ച കശ്മീര്‍ എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍ വിവാദത്തിലായി. നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഭീകരരുടെ മരണത്തില്‍ സന്തോഷിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്യരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ പിഡിപി എംഎല്‍എയാണ് ഭീകരരോടുള്ള സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയും വിവാദത്തിലാകുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിയമസഭയിലാണ് അയ്ജാസ് അഹമ്മദ് നിലപാട് അറിയിച്ചത്. ഇന്നും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരരും ജമ്മു കശ്മീരില്‍നിന്നുള്ളവരാണെന്നും അവര്‍ നമ്മുടെ മക്കളാണെന്നും അവരുടെ മരണം നാം ആഘോഷിക്കരുതെന്നും എംഎല്‍എ പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലുള്ള വാച്ചി മണ്ഡലത്തിലെ എംഎല്‍എ ആണ് അയ്ജാസ്.

ഭീകരരെ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനികരോടും രാജ്യ സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരോടും കുടുംബങ്ങളോടും തനിക്കു സഹതാപമുണ്ടെന്നും അയ്ജാസ് പറഞ്ഞു.

മൂന്നു മാസം മുന്‍പ് ഇതേ എംഎല്‍എയുടെ വീടിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഈ ആക്രമണത്തേക്കുറിച്ചു ചോദിച്ചപ്പോള്‍, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം കൊണ്ടാകാം അതെന്നായിരുന്നു എംഎല്‍എയുടെ മറുപടി.