കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമച്ചതല്ലെന്ന് മണി ചൂണ്ടിക്കാണിച്ചു. നേരത്തെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തന്ത്രി കുടുംബത്തിന് ശബരിമലയില്‍ പൂജ ചെയ്യാനുള്ള അവകാശം ലഭിച്ചതെന്ന് തന്ത്രി കണ്ഠരര് രാജീവരര് അവാകാശവാദമുന്നയിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമലയെന്നും മണി ഓര്‍മ്മിപ്പിച്ചു.

ശബരിമലയില്‍ നിരവധി യുവതികള്‍ ഇതിനകം കയറിയെന്നും ഇനിയും കയറുമെന്നും എം.എം.മണി പറഞ്ഞു. കൊട്ടരക്കരയില്‍ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണം. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ തടയാന്‍ ഒരുത്തനും അപ്പോള്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നതെന്നും മണി പറഞ്ഞു.

കോടതി വിധി തന്ത്രിക്കും ബാധകമാണെന്നത് ഓര്‍മ്മയുണ്ടാകുന്നത് നല്ലതാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥ പ്രേതം പോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്. യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.