അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്‌മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്‌ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്‌.
വീട്ടമ്മ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തന്നെ മറ്റൊരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്‍കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.