ലാഹോറില്‍ നിന്ന് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു. 90 യാത്രക്കാരുമായി പോയ പിഐഎ A 320 വിമാനമാണ് കറാച്ചിയിലെ ജിന്നാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്നതിന് മുമ്പ് തകര്‍ന്നുവീണത്. ജിന്ന എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനി എന്ന റസിഡൻഷ്യൽ ഏരിയയിലാണ് വിമാനം തകർന്നുവീണത് എന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് പുറമെ എട്ട് കാബിൻ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ലാൻഡിംഗിന് മിനുട്ടുകൾ മാത്രം ശേഷിക്കെയാണ് അപകടം. 99 യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരമെന്ന് കൃത്യമായ കണക്ക് ലഭ്യമല്ലെന്നും പാകിസ്താൻ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുൾ സത്താർ ഖോക്കർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

അപകടസ്ഥലത്ത് നിന്ന് വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പാകിസ്താന്‍ ആര്‍മിയുടെ ക്വിക്ക് റിയാക്ഷന്‍ ഫോഴ്‌സും സിന്ധ് പാകിസ്താന്‍ റേഞ്ചേഴ്‌സും കറാച്ച് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയതായി ഐഎസ്പിആര്‍ (ഇന്റര്‍ സര്‍വീസസ് പബ്ലിക്ക് റിലേഷന്‍സ്) പ്രസ്താവന ഉദ്ധരിച്ച് ഡോണ്‍ പറയുന്നു. ആരോഗ്യ മന്ത്രി, കറാച്ചിയിലെ എല്ലാ ഹോസ്പിറ്റലുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗില്‍ജിത്ത് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യവേ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ പിഐഎ വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 2016 ഡിസംബര്‍ ഏഴിന് 48 യാത്രക്കാരുമായി ചിത്താലില്‍ നിന്ന് ഇസ്ലാമബാദിലേയ്ക്ക് പോയ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ എല്ലാവരും മരിച്ചിരുന്നു.