ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു 19 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെയാണു (36) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയിൽ മുൻപ് 4 പേർ അറസ്റ്റിലായിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്നു പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിന്ധു ഒളിവിലായിരുന്നു. ഒളി സങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞു അന്വേഷണ സംഘം വീടു വളഞ്ഞ് പിടികൂടുകയായിരുന്നു.

സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയായ സിന്ധു പിടിയിലാകുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ (27) അന്നമനട സ്വദേശികളായ ദമ്പതികൾ വാഴേലിപറമ്പിൽ അനീഷ്കുമാർ, ഗീതു എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായവർ.

കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്.