ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരിട്ടിറങ്ങിയ നരേന്ദ്രമോദിയ്ക്കു മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമല്ലെന്നു വക്തമാക്കികൊണ്ടു ഒഴിഞ്ഞ കസേരകൾ. വൻജനസാഗരം പ്രതീക്ഷിച്ച പ്രധാനമന്ത്രി കണ്ടത് കാലിയായ സദസ്. ബറൂച്ചിലെ റാലിയിലാണു പ്രതീക്ഷിച്ചത്ര ആളില്ലാതെ, ഒഴിഞ്ഞ കസേരകൾക്കു മുന്നിൽ മോദി പ്രസംഗിച്ചത്. ഇതുസംബന്ധിച്ച് എബിപി ചാനൽ പ്രവർത്തകൻ ജൈനേന്ദ്ര കുമാർ എടുത്ത തൽസമയ വിഡിയോ, ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈമാസം ഒൻപതിനു നടക്കാനിരിക്കെ വിഡിയോ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായി. തന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബറൂച്ച്‌ ജില്ലയിലെ ജംബുസറിൽ എത്തിയതായിരുന്നു മോദി. പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവേ റിപ്പോർട്ടർ ചിത്രീകരിച്ച സെൽഫി വിഡിയോയിൽ നൂറുകണക്കിന് ആളില്ലാക്കസേരകൾ കാണാം.

ജൈനേന്ദ്ര കുമാര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വിഡിയോ ഇതിനകം 4000 പേർ റീ ട്വീറ്റ് ചെയ്തു. 12,000 കസേരകള്‍ നിരത്തിയെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് ഭരിച്ച മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുക എന്നും റിപ്പോർട്ടർ ചോദിക്കുന്നുണ്ട്.റിപ്പോർട്ടറുടെ വിവരണത്തിനൊപ്പം അത്യുച്ചത്തിൽ മോദിയുടെ പ്രസംഗവും വിഡിയോയിൽ കേൾക്കാം.