ബ്രക്സിറ്റിന്‍റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന നിര്‍ണ്ണായക കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലണ്ടനിലേക്ക് തിരിക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും നല്ല നയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ലോകജനസംഖ്യയില്‍ 32ശതമാനമാണ് കോമണ്‍വെല്‍ത്ത് കൂട്ടായ്മയ്ക്കുള്ളത്. ഇതില്‍ സിംഹഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുമ്പോഴുണ്ടാകുന്ന വാണിജ്യ, വ്യാപാര നഷ്ടങ്ങള്‍ കോമണ്‍വെല്‍ത്ത് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലൂടെ മറികടക്കാമെന്നാണ് ബ്രിട്ടന്‍റെ കണക്കുകൂട്ടല്‍.

ഉച്ചകോടിയുടെ ഭാഗമായി ചേരുന്ന അംഗരാജ്യങ്ങളിലെ വ്യാപാരികളും നിക്ഷേപകരും പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലാണ് ബ്രിട്ടന്‍റെ കണ്ണ്. എല്ലാ വന്‍കരകളിലും പ്രാതിനിധ്യമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ വ്യാപാരം ഇരുപത് ശതമാനം വര്‍ധിപ്പിക്കാമെന്ന് ബ്രിട്ടണ്‍ കരുതുന്നു. എഴുപതിനായിരം കോടി ഡോളറിന്‍റെ പ്രത്യക്ഷ നിക്ഷേപവും പ്രതീക്ഷിക്കുന്നു. സന്ദര്‍ശക വീസാ നിരക്ക് കുറയ്ക്കാനൊരുങ്ങുന്ന ബ്രിട്ടന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തുക.