ഷില്ലോങ്: തീവ്രവാദികളുടെ പിടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മോചിപ്പിച്ചിട്ടുള്ള വ്യക്തികളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളെന്ന് മോഡി. മേഘാലയയിലെ തെരെഞ്ഞടുപ്പ് പ്രചാരണ വേളയിലാണ് മോഡിയുടെ പ്രസ്താവന. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയയില്‍ മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മോഡിയുടെ പുതിയ പ്രസ്താവന.

മധ്യപ്രദേശില്‍ പള്ളികള്‍ അക്രമിക്കപ്പെടുന്നതായും ക്രിസ്ത്യാനികള്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും രാഹുല്‍ ഗാന്ധി തെരെഞ്ഞടുപ്പ് പ്രചാരണ വേളയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രിസ്ത്യാനികളെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികള്‍ക്കിടയില്‍ നിന്ന് മോചിപ്പിച്ചിരുന്നുവെന്ന അവകാശ വാദവുമായി മോഡി രംഗത്തു വന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ തീവ്രവാദികളുടെ തടവിലായിരുന്ന 46 മലയാളി നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നുവെന്നാണ് മോഡി പറഞ്ഞത്.

2015 ല്‍ താലിബാന്‍ തട്ടികൊണ്ടു പോയ ഫാ. അലക്സിസ് പ്രേംകുമാറിനെ മോചിപ്പിച്ചതും തങ്ങളുടെ സര്‍ക്കാരാണെന്ന് മോഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസനരഹിത ഭരണം മേഘാലയയിലെ ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. ചിലയാളുകള്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ ഞങ്ങളുടെ നയം വികസനമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് വെസ്റ്റ് ഗാരോഹില്‍സ് ജില്ലയിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് മോഡി പറഞ്ഞു.

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നും മോഡി വ്യാഖ്യാനിച്ചു.