പഞ്ചാബിൽ ഭർത്താവിനെ വെടിവെച്ചുകൊന്ന് അയാളെ സ്യൂട്ട്‌കേസിലാക്കി കാറിന്റെ പിൻസീറ്റിലേക്ക് കയറ്റുമ്പോൾ അബദ്ധത്തില്‍ പെട്ടി തുറന്നത് പിന്നാലെ വന്ന  ഓട്ടോ ഡ്രൈവർ കണ്ടത് യുവതിക്ക് വിനയായി .ഓട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി .
ഏകം സിങ് ധില്ലനെയാണ് ഭാര്യ സീരത്ത് ധില്ലൺ കൊലപ്പെടുത്തിയത്. വെടിവെച്ചുകൊന്നശേഷം ഏകത്തിന്റെ ശരീരം സ്യൂട്ട്‌കേസിലാക്കി മറവുചെയ്യുകയായിരുന്നു ലക്ഷ്യം. മൊഹാലിയിലെ വീട്ടിൽ കാർ നിർത്തിയിട്ടിരിക്കെ, പിന്നാലെ വന്ന ഓട്ടോയുടെ ഡ്രൈവറാണ് തുറന്ന പെട്ടിയിലൂടെ മൃതദേഹം കണ്ടത്. മൊഹാലി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സീരത്തിനെയും സഹോദരൻ വിനയ് പ്രതാപ് സിങ് ബ്രാറിനെയും അമ്മ ജസ്‌വീന്ദർ കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏകത്തിന്റെ അച്ഛൻ ജസ്പാൽ സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാർഥ കാരണം ഇനിയും അറിവായിട്ടില്ല. സീരത്തിന്റെ തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കുപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. സീരത്ത് കുറ്റം സമ്മതിച്ചതായി മൊഹാലി എസ്‌പി. പർമീന്ദർ സിങ് ഭണ്ഡാൽ പറഞ്ഞു. കൊലപാതകത്തിന് വിനയും വിനയിന്റെ സുഹൃത്തുക്കളും സഹായിച്ചതായും സീരത്ത് മൊഴി നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് താൻ ഏകത്തെ കൊലപ്പെടുത്തിയതെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. അകലെയുള്ള ഒരു കനാലിൽ മൃതദേഹം തള്ളാനായിരുന്നു പദ്ധതി. എന്നാൽ, കാറിന്റെ താക്കോൽ രാത്രി കണ്ടെത്താൻ കഴിയാതെ വന്നതോടെ പദ്ധതി രാവിലത്തേയ്ക്ക് മാറ്റി. ഇതേത്തുടർന്നാണ് മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് കൊണ്ടുവന്ന മൃതദേഹം സ്യൂട്ട്‌കേസിൽ കുത്തിക്കയറ്റുകയായിരുന്നു. ഏകത്തിന്റെ ശരീരഭാരം കാരണം പെട്ടി നന്നായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഇതാണ് പെട്ടി തുറന്നു പോകാന്‍ കാരണമായത് .ഇത് ഒരു ഓട്ടോ ഡ്രൈവര്‍ കണ്ടതോടെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു .പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് പോയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ പോലിസ് എത്തി  സീരത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.