ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് നിയന്ത്രണം വിട്ട് പെരുമാറി ഭാര്യ ഹസിന്‍ ജഹാന്‍. ‘നെറ്റ്വര്‍ക്ക് 18’ മാധ്യമ പ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്.

അതെസമയം ഷമിക്കെതിരായ അന്വേഷണം പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. താരത്തിന്റെ ഫോണ്‍ കണ്ടുകെട്ടി. ഇതിനു പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങി വന്ന ഷമിയുടെ യാത്ര രേഖകള്‍ എല്ലാം ആവശ്യപ്പെട്ട് പൊലീസ് ബിസിസിഐയെ സമീപിച്ചു.

ഷമിയുടെ ഭാര്യയില്‍ നിന്നുമാണ് താരത്തിന്റെ ഫോണ്‍ പൊലീസ് കണ്ടുകെട്ടിയത്. പക്ഷേ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ് താരത്തിന്റെ കുടുംബം.

ഹാസിന്‍ ജഹാന്‍ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ ബിസിസിഐ തങ്ങളുടെ വേതനവ്യവസ്ഥ കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ കാറില്‍ ആഞ്ഞടിക്കുന്ന ജഹാന്റെ വീഡിയോയാണ് പുറത്തായത്. സംഭവത്തെ കുറിച്ച് ജഹാന്‍ രൂക്ഷമായി പ്രതികരിക്കുന്നതും കാണാം.