ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ താരം, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് അവകാശവും കടമയുമാണെന്നും വ്യക്തമാക്കി. മുഖ്യാതിഥിയായല്ല സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഇൗ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം.ഞാൻ പഠിച്ചത് വളർന്നത് എന്റെ അച്ഛൻ ജോലി ചെയ്തത്.. എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത് എല്ലാം ഇൗ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്ത് നിന്നാണ് എന്റെ നാൽപതുവർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല.

ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയോ വിട്ടോ ഞാനെങ്ങും പോയിട്ടില്ല നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ച് വച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി. മോഹന്‍ലാല്‍ പറഞ്ഞു.