മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. മോഹന്‍ലാലിന്റെ വരവും കുരുന്ന് ഗായകര്‍ക്കൊപ്പമുള്ള പാട്ടുമൊക്കെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു.

പുത്തന്‍ സിനിമകളുമായി മറ്റ് ചാനലുകള്‍ ഓണക്കാഴ്ചയൊരുക്കിയപ്പോള്‍ കംപ്ലീറ്റ് ആക്ടറിനേയും കുരുന്ന ഗായകരേയും ഒരുമിച്ച് അണിനിരത്തുകയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍. പ്രിയപ്പെട്ട പാട്ടുകള്‍ പാടി ലാലേട്ടനെ സന്തോഷിപ്പിച്ചതിനോടൊപ്പം അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും കുരുന്നുകള്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാനുള്ള പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ ടോപ് സിംഗേഴ്‌സിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകക്കും സന്തോഷമായിരുന്നു. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. കുട്ടികളെല്ലാം അദ്ദേഹത്തെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. കുരുന്ന് ഗായകരേയും വണ്ടിയില്‍ കയറ്റിയായിരുന്നു അദ്ദേഹം എത്തിയത്.

പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന തരത്തിലുള്ള ചോദ്യവും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. എംജി ശ്രീകുമാറിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. തന്നേയും മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും ആര്‍ക്കും തെറ്റിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കായി പൂക്കുറ്റി അടിക്കുമെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ കമന്റ്.

നാട്ടിലുള്ളപ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമാണ് താന്‍ ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ ഏത് വിഭവം ഉണ്ടാക്കിയാലും അത് തനിക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ അമ്മയ്ക്ക് വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ പ്രായത്തിലുള്ളവരെ കാണുന്പോഴെല്ലാം താന്‍ അമ്മയും ഇത് പോലെ നടന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ അമ്മമഴക്കാര്‍ എന്ന ഗാനവും മത്സരാര്‍ത്ഥികളിലൊരാള്‍ ആലപിച്ചിരുന്നു.

സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബറോസ് എന്ന സിനിമയുമായി താനെത്തുന്നുണ്ടെന്ന് മുന്‍പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തിനിടയില്‍ എന്നാണ് സംവിധാനം എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കായി ചൈനീസ് ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ്അത് എളുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫ്‌ളവേഴ്‌സിന്റെ പരിപാടിയിലേക്കുള്ള മോഹന്‍ലാലിന്റെ വരവും പാട്ടും കുരുന്ന് ഗായകരുമായുള്ള സംവാദവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരെക്കുറിച്ചും തനിക്ക് അറിയാമെന്നും അവരുടെ കാര്യങ്ങളെക്കുറിച്ച് ശ്രീക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ലാലേട്ടനെ നേരില്‍ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നും കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഓണസദ്യ കഴിക്കുന്നതിന് മുന്നോടിയായി കലവറയിലേക്കും അദ്ദേഹം എത്തിയിരുന്നു. വലിയ കുക്കൊന്നുമല്ല എന്നാലും താന്‍ പാചകം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും അമ്മ ഏത് ഭക്ഷണം തന്നാലും കഴിക്കുന്നയാളാണ് താനെന്നുമായിരുന്നു താരത്തിന്റെ മറുപടി. കുരുന്ന് ഗായകര്‍ പാട്ടുമായി എത്തിയപ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.