കാലുവേദന വരുമ്പോള്‍ ആരോടെങ്കിലും അതൊന്നു തിരുമ്മി തരാന്‍ പറയുക സ്വാഭാവികം.ഇവിടെ  ഡൽഹി സ്വദേശിയായ 23കാരനും അതേ ചെയ്തുള്ളൂ. ബാഡ്മിൻറൺ  കളിേമ്പാൾ പരിക്കേറ്റ് ഒടിഞ്ഞ കാല് ഒന്ന് തിരുമ്മിത്തരാൻ അമ്മയോട് പറഞ്ഞു. അമ്മ  എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് ശ്വാസ തടസമനുഭവപ്പെട്ട യുവാവ് പിന്നീട് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

മെഡിക്കോ-ലീഗല്‍ ജേണലിെൻറ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം. 2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രാകേഷ് എന്ന യുവാവിെൻറ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തോളം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു.  പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന മാറിയില്ല. വേദന കഠിനമായപ്പോൾ രാകേഷ് അമ്മയോട് തിരുമ്മിത്തരാൻ ആവശ്യെപ്പടുകയായിരുന്നു.  അമ്മ കാലില്‍ എണ്ണയിട്ട് 30 മിനുേട്ടാളം തിരുമ്മി. തുടർന്ന് യുവാവിെൻറ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് കാലിലെ പ്രധാന ഞരമ്പിൽ രക്തം കട്ടപിടിച്ചിരുന്നു. തിരുമ്മിയതോടെ കട്ടപിടിച്ച രക്തം കാലിലെ ഞരമ്പിൽ നിന്ന് നീങ്ങി ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ (Pulmonary Artery) എത്തുകയായിരുന്നു.കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 5×1 സെൻറീമീറ്റര്‍ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവിെൻറ ധമനിയില്‍ നിന്ന് പുറത്തെടുത്തത്. ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ഹൃദയ ധമനിയിൽ രക്തക്കട്ട വന്നടിയുകയും അതുമൂലം ശ്വാസകോശത്തിലേക്ക് രക്തം പമ്പുചെയ്യാനാകാതെ മരണം സംഭവിക്കുകയുമായിരുന്നു.

പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.