ടൊറന്റോ: ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കുട്ടിമുട്ടി തീ പടര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ നിന്ന് എത്തിയ വെസ്റ്റ്‌ജെറ്റ് വിമാനം ഗേറ്റിലെക്കെത്താന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് എടുക്കുകയായിരുന്ന സണ്‍വിംഗ് വിമാനം ഉരസുകയും തീ പടരുകയുമായിരുന്നു. 168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ഇതോടെ അപായ സന്ദേശം നല്‍കുകയും കടുത്ത മഞ്ഞില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

ഒരു വിമാനത്തിന്റെ ചിറകില്‍ നിന്ന് തീ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സണ്‍വിംഗ് വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സര്‍വീസ് ജീവനക്കാര്‍ വിമാനം പുറത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വൈകിട്ട് 6.19നാണ് സംഭവമുണ്ടായതെന്ന്‌ന ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ചിലര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിനിടെ നിസാര പരിക്കുകള്‍ പറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍
ട്ടുകളുണ്ട്. വെസ്റ്റ് ജെറ്റിന്റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്.

വീഡിയോ കാണാം