മെല്‍ബണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോനിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയുടെ പരാതിയില്‍ ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണു കേരള പോലീസ് മോനിഷയുടെ ഭര്‍ത്താവ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്വന്തം വീട്ടില്‍ വച്ചായിരുന്നു ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇവര്‍. ആദ്യം രജിസ്റ്റര്‍ വിവാഹം കഴിച്ചു എങ്കിലും പിന്നീടു ബന്ധുക്കള്‍ ഇടപെട്ടു മതാചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ദാസിന്റെയും സുശീലദേവിയുടേയും മകളാണ് മോനിഷ.
ഓസ്‌ട്രേലിയയില്‍ എംബിഎ എച്ച്ആര്‍ കഴിഞ്ഞ് ഹോസ്പ്പറ്റില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണു വിവാഹത്തിനു മുമ്പ് അരുണ്‍ മോനിഷയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്. വിവാഹത്തിനു മുമ്പു തന്നെ ഓസ്‌ട്രേലിയയിലേയ്ക്കുള്ള വീസ സംഘടിപ്പിക്കാന്‍ എന്നു പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനം ഭാഗം എഴുതി വാങ്ങിരുന്നു. ഇതുകൂടാതെ അടുത്തനാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനം വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ടിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സമയമായതിനാല്‍ ഈ സമയം ഒരു വലിയ തുക കിട്ടുമെന്ന് അരുണിന് അറിയാമായിരുന്നു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ നേരത്തെ തന്നെ ഇയാള്‍ ഈ തുക ആവശ്യപ്പെടുകയായിരുന്നു.

നിര്‍ബന്ധപൂര്‍വ്വം മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പേരില്‍ മകള്‍ ബുദ്ധിമുട്ടുന്നത് തിരിച്ചറിഞ്ഞ അമ്മ ബാക്കി തുക കൂടി നല്‍കാന്‍ വേണ്ടി ബാങ്ക് ലോണിന് അപേക്ഷിച്ചിരിക്കെയായിരുന്നു മോനിഷയുടെ മരണം. മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങി എന്നു ബന്ധുക്കള്‍ പറയുന്നു. പോലീസ് സംരക്ഷണയിലായിരുന്നു അരുണ്‍ സംസ്‌കാര ചടങ്ങിന് എത്തിയത്. അരുണിനേ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തി എങ്കിലും ഇതിനോടകം അരുണ്‍ ഓസ്‌ട്രേലിയയിലേയ്ക്കു പോയിരുന്നു. മരിക്കും മുമ്പ് മോനിഷ അമ്മയേ വിളിച്ചു താന്‍ പീഡിപ്പിക്കപ്പെടുന്നതായും ഗ്യാസ് ചേമ്പറില്‍ എന്ന പോലെയാണു താന്‍ ഇവിടെ കഴിയുന്നത് എന്നും പറഞ്ഞിരുന്നതായും മോനിഷയുടെ അമ്മ എസ് സുശീലദേവി പറയുന്നു.