ഓസ്‌ട്രേലിയയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കോട്ടയം സ്വദേശിയായ മോനിഷ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അരുണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോനിഷയുടെ അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണ് നടപടി.പൊന്‍കുന്നം സ്വദേശിയും ഓസ്‌ട്രേലിയയില്‍ സോഫ്‌റ്റെവെയര്‍ എഞ്ചിനീയറുമായ മോനിഷയെ ഫെബ്രുവരി ആറിനാണ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രണയിച്ചാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്.ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറായിരുന്നു മോനിഷ. ഭര്‍ത്താവായ അരുണ്‍ നഴ്‌സ് ആയിരുന്നു. ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണെന്ന് കള്ളം പറഞ്ഞാണ് അരുണ്‍ മോനിഷയെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.വിവാഹത്തിലൂടെ താന്‍ വഞ്ചിയ്ക്കപ്പെട്ടു എന്ന തിരിച്ചറിവും അരുണിന്റെ പീഡനവും കാരണമാണ് മോനിഷ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ സുശീലദേവി കോട്ടയം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ഒന്നര വര്‍ഷം മുമ്പാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നതായി അമ്മ സുശീലാദേവി പറയുന്നു. അരുണില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെ കുറിച്ചും മകള്‍ പറഞ്ഞിരുന്നത്രേ.

ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ മോനിഷയെ കണ്ടു എന്നാണ് അരുണ്‍ നാട്ടില്‍ അറിയിച്ചത്. മൃതദേഹവുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ അരുണ്‍ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയി.സുശീലദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന ഓസ്‌ട്രേലിയന്‍ പോലീസിന് കൈമാറും.