സോഷ്യല്‍ മീഡിയകളിലും മലയാളംയുകെ ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളിലും വൈറലായ ചിത്രമായിരുന്നു ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അമ്മക്കുരങ്ങിന്റെ ചിത്രം. എന്താണ് യഥാര്‍ത്ഥത്തില്‍ കുരങ്ങിന് സംഭവിച്ചതെന്ന് എല്ലാവരും തിരക്കി. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു കഥ തന്നെ പറഞ്ഞുകൊണ്ട് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ എത്തി.

ഫേസ്ബുക്കിലൂടെയാണ് മൂന്നാര്‍ സ്വദേശി അഗസ്റ്റിന്‍ ഇക്കാര്യം പങ്കുവെയ്ക്കുന്നത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ ഈ കുരങ്ങനെയും കുഞ്ഞിനെയും ഇവര്‍ കണ്ടിരുന്നു. വഴിവക്കില്‍ യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ കുരങ്ങ്.

പക്ഷേ തിരിച്ചുവന്നപ്പോള്‍ കണ്ടത് അപകടത്തില്‍ ചോരയൊലിക്കുന്ന കുരങ്ങിനെയാണ്. ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ആ കുരങ്ങ്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആ അമ്മ അതിന് അനുവദിച്ചില്ല. ആളുകളെ ഭയന്ന് കുഞ്ഞിനെ മാറോട് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു ആ കുരങ്ങ്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചെന്നും അഗസ്റ്റിന്‍ പറയുന്നു.

social-media

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്റ്റിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.