കനത്ത മഴയെത്തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കം. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.

അതേസമയം, മൂന്നാറിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം തകർന്നു. മറയൂർ പൂർണമായും ഒറ്റപ്പെട്ടു. മറയൂർ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോൺ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി.

മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപനകനാശം. കനത്ത മഴ തുടരുന്നു. കഴിഞ്ഞ പ്രളയകാലത്ത്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി 20 പേർ മരിക്കുകയും രണ്ടു കോളനികൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഒന്നാംവാർഷികമാണ് ഇന്ന്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുന്നു.

കനത്ത മഴയെത്തുടർന്ന് കല്ലാർ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നു

മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു

കണ്ണൂർ ജില്ലയിൽ ഇരിട്ടി, കൊട്ടിയൂർ, മയ്യിൽ, ശ്രീകണ്ഠപുരം മേഖലയിൽ കനത്ത മഴയും വെള്ളക്കെട്ടും. കർണാടക വനത്തിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി ഉരുൾപൊട്ടലുണ്ടായതിനാൽ മലയോരത്ത് പുഴകളിൽ ശക്തമായ ഒഴുക്ക്. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 116 കുടുംബങ്ങളിലെ 443 പേർ ക്യാംപിൽ. ചുഴലിക്കാറ്റിൽ കണിച്ചാർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കണിച്ചാറിലെ ഡോ. പൽപു മെമ്മോറിയൽ സ്കൂൾ പൂർണമായി തകർന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം ബോട്ടുകൾ ഇറക്കി. കാറ്റിൽ മരവും പോസ്റ്റും ഒടിഞ്ഞ് ഇന്നലെ രാത്രി മുടങ്ങിയ വൈദ്യുതി പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

കോട്ടയം ജില്ലയിൽ കനത്ത മഴ. പെരുവന്താനത്തും വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറി. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.

കല്‍പറ്റയിൽ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര്‍ ക്യാംപുകളില്‍.

വയനാട്ടില്‍ കനത്ത മഴ

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇന്നു പുലര്‍ച്ചയോടെ ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അഞ്ഞൂറോളം പേര്‍ ക്യാംപുകളില്‍. മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വയനാട് ചുരത്തില്‍ മരംവീണും ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയും ഗതാഗത തടസ്സം. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.

ഇടുക്കിയിൽ കനത്ത മഴയിൽ വൻ നാശം. ആളപായമില്ല.

ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.
മൂന്നാറിൽ സ്ഥിതി അതീവ ഗുരുതരം. അതിതീവ്രമഴയാണ് മൂന്നാറിൽ. പെരിയവരൈ പാലത്തിൽ വെള്ളം കയറി.
മൂന്നാർ ടൗണിലും വെള്ളം കയറി
ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കോഴിപ്പള്ളിയിലും കീരിത്തോട്ടിലും ഉരുൾപൊട്ടി
മ്ലാമല പാലത്തിൽ വെള്ളം കയറി
വണ്ടിപ്പെരിയാറിൽ 10 വീടുകളിൽ വെള്ളം കയറി
മലങ്കര അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2 ഷട്ടറുകൾ കൂടി ഉയർത്തി

മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുമഴ ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.

ഇടകടത്തി ക്രോസ്‌വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു

എരുമേലി ഏയ്ഞ്ചൽ വാലി, അരയാഞ്ഞിലി മണ്ണ് എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു

കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു

മലങ്കര ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു. അപ്പർ കുട്ടനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശം

കോതമംഗലം മണികണ്ഠംചാൽ ചപ്പാത്ത് മുങ്ങി. ജവഹർ കോളനിയിൽ വെള്ളപ്പൊക്കം

നിലമ്പൂർ ടൗണിൽ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം. കുടുങ്ങിയവരെ റബർ ബോട്ടുകളിൽ രക്ഷപെടുത്തി.

കനത്ത മഴയിൽ നിലമ്പൂർ ചാലിയാറിൽ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകുന്നു.

മലയോര മേഖലകളിൽനിന്നും നദീതീരങ്ങളിൽനിന്നും മറ്റ് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിനും ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും തകരുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തവർക്ക് ആവശ്യമെങ്കിൽ അടിയന്തിരമായി സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും നിർദേശം.

ഷോളയൂർ – ചുണ്ടകുളം ഊരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. കാര ആണ് മരിച്ചത്. വീടിനുള്ളിൽ ഉറങ്ങി കിടന്നവരുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടു.

മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി തോരാത്ത മഴ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇടിഞ്ഞ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഹെഡ്‌വർക്ക്സ് ഡാമിന് താഴെ വശത്തും ദേവികുളം സർക്കാർ കോളജിന്റെ താഴെ വശത്തും വീണ്ടും മണ്ണിടിഞ്ഞു വീണു. പ്രളയത്തിൽ നഷ്ടമായ പെരിയവര പാലത്തിന് ബദലായി തീർത്ത താൽക്കാലിക റോഡിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിത്തുടങ്ങി. പെരിയവര മുതുവാപ്പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിന്റെ താമസസ്ഥലങ്ങളിൽ ചിലയിടത്ത് മണ്ണിടിച്ചിലുണ്ടായി. ഹെഡ്‌വർക്ക്സ് ഡാം അൽപം തുറന്നു.

കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും തിരുവനന്തപുരത്ത് വ്യാപകമായി വൈദ്യുതി മുടങ്ങി. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലമ്പൂർ ടൗണിൽ വെള്ളം കയറി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞു.

പാലക്കാട് അട്ടപ്പാടിയിൽ മരംവീണ് ഒരു മരണം. ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്നു.

കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി
ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

മാവൂർ – കോഴിക്കോട് പാതയിലും മരം വീണ് ഗതാഗതതടസ്സം

പൊലീസ്, വനം, കെഎസ്ഇബി ജീവനക്കാർ ഒറ്റപ്പെട്ടു

കോഴിക്കോട് – മൈസൂരു ദേശീയപാതയിൽ വെള്ളം കയറി. മുത്തങ്ങയിൽ ഗതാഗത തടസ്സം. കക്കയം സൈറ്റ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഴുത ചെക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി

ഇടുക്കിയിൽ പരക്കെ നാശം
∙ മൂന്നാറിൽ വെള്ളപ്പൊക്കം, വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ മുങ്ങി. ∙ ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം. ∙ പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം