കോട്ടയം: കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന്  പ്രതികള്‍ കൂടി പോലീസ് പിടിയില്‍. ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് രണ്ട് പേരെ പിടികൂടിയത്. ഒരാള്‍ പീരുമേട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.അതിനിടെ, ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്ന് കരുതുന്ന പോലീസ് ഡ്രൈവര്‍ അജയകുമാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു.തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട ഷെഫിന്‍,നിഷാദ് എന്നിവരാണ് ഇന്ന് ഏറ്റുമാനൂരില്‍ നിന്ന് പോലീസ് പിടിയിലായത്. ഗാന്ധിനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ടിറ്റോ ജെറോം എന്നയാളാണ് പീരുമേട് കോടതിയില്‍ കീഴടങ്ങിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പോലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.

പ്രതികളെ സഹായിച്ചതിന്റെ പേരിലാണ് രണ്ട് പോലീസുകാര്‍ പ്രതികളായിരിക്കുന്നത്. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു,ഡ്രൈവര്‍ അജയകുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ള പോലീസുകാര്‍. ഇവരില്‍ അജയകുമാറിനെ രാവിലെ ഏറ്റുമാനൂര്‍ സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങളുണ്ടായത്. കസ്റ്റഡിയിലെടുക്കുമെന്ന്  ഉറപ്പായതോടെ അജയകുമാര്‍ ഇറങ്ങിയോടുകയായിരുന്നു. പോലീസ് വേഷത്തിലായിരുന്നു അജയകുമാര്‍. തുടര്‍ന്ന് കൂടെയുള്ള പോലീസുകാര്‍ ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം.