കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ പതിനാലുകാരനെ കൊലപ്പെടുത്തിയതായി പരാതി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. 2010ല്‍ നടന്ന സംഭവത്തിലാണ് പരാതി. കേസില്‍ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. വിക്ടറിന്റെ അയല്‍വാസിയായ 14കാരനെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ആ മരണം കൊലപാതകമാണെന്ന് കുടുംബം അന്നുതന്നെ പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. അന്വേഷണത്തിന് പൊലീസ് പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു. വിക്ടര്‍ ബന്ധുവായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു.

പേരക്കുട്ടിയായ 10 വയസുകാരിയുടെ മരണത്തിലാണ് ഞായറാഴ്ച വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മകളും പേരക്കുട്ടിയും ഇതിനെക്കുറിച്ച് പലതവണ പരാതി പറഞ്ഞിരുന്നു എന്നുള്ള പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ പുരുഷന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു.