ആറു മണിയോടെ ബാത്ത് ടബില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചത് മൂന്നു മണിക്കൂറിന് ശേഷം. അപകടാവസ്ഥയില്‍ കണ്ട ശ്രീദേവിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ഒന്‍പത് മണിക്ക് ശേഷമാണ് പോലീസിനെ വിവരം അറിയിക്കുന്നത്. ബോണി കപൂര്‍ ആണ് ഈ വിവരങ്ങള്‍ തന്‍റെ മൊഴിയിലൂടെ ദുബായ് പോലീസിനെ അറിയിച്ചിരിക്കുന്നത്.

ബോണി നല്‍കിയ മൊഴി ഇങ്ങനെയാണ്:

ദുബൈയിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. താന്‍ ശ്രീദേവിക്കായി അപ്രതീക്ഷിത വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30നാണ് വിരുന്ന് തീരുമാനിച്ചിരുന്നത്. ശ്രീദേവിയെ വിളിച്ചുണര്‍ത്തിയ ബോണി കപൂര്‍ അവരുമായി 15 മിനിട്ടോളം സംസാരിച്ചു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ശ്രീദേവി 15 മിനിട്ട് കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോള്‍ ബോണി തട്ടിവിളിച്ചു.

പ്രതികരണം ഇല്ലാതെ വന്നതോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ഒന്‍പതു മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. – ഇതാണ് ബോണി നല്‍കിയ മൊഴി

എന്നാല്‍ ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുമ്ബ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, ശുചിമുറിയില്‍ തെന്നിവീണാണ് മരണമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ കഴിഞ്ഞപ്പോള്‍ ആണ് മുങ്ങിമരണം ആണെന്ന് സ്ഥിരീകരിച്ചത്.  അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ദുബൈ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്ബിളുകളുടെ പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് വരുന്നത് വരെ അല്‍ ഖിസൈസിലുള്ള പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഈ പരിശോധന റിസള്‍ട്ട് വന്നു കഴിഞ്ഞു മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബൈ പോലീസ് സ്റ്റേഷനില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാര്‍ ശ്രീദേവി താമസിക്കുന്ന മുറിയുടെ ഡോര്‍ ബെല്‍ അടിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ തല്ലിതകര്‍ത്ത് ജീവനക്കാര്‍ അകത്തുകടക്കുകയും അബോധാവസ്ഥയില്‍ നിലത്ത് കിടന്ന ശ്രീദേവിയെ കണ്ടെത്തുകയും ചെയ്തുവെന്നാണ് ഒരു റിപോര്‍ട്ട്.

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബൈയിലെത്തിയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷി കപൂറും ഫെബ്രുവരി 21ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടും ശ്രീദേവി ദുബൈയില്‍ തന്നെ തുടര്‍ന്നു. ഫെബ്രുവരി 24ന് ശ്രീദേവിയെ ആശ്ചര്യപ്പെടുത്താനായി ബോണി കപൂര്‍ ദുബൈയിലെത്തി. ശ്രീദേവിക്കൊപ്പം പുറത്തുനിന്ന് അത്താഴം കഴിക്കുവാനും അദ്ദേഹം പദ്ധതിയിട്ടു.

ഒരുങ്ങുന്നതിന് മുന്നോടിയായി ശ്രീദേവി കുളിമുറിയിലേയ്ക്ക് പോയി. അതിന് മുന്‍പ് ഇരുവരും സംസാരിച്ചിരുന്നു. വൈകിട്ട് 5നും ആറിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ബാത്ത് റൂമിലേയ്ക്ക് പോയ ശ്രീദേവിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ബോണീ കപൂര്‍ കുളിമുറിയുടെ വാതിലില്‍ തട്ടി. എന്നാല്‍ അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന ബോണി കപൂര്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ കിടക്കുന്ന ശ്രീദേവിയെ ആണ് കണ്ടത്. തുടര്‍ന്ന് ബോണി കപൂര്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ വരുത്തുകയും ഇരുവരും ചേര്‍ന്ന് ശ്രീദേവിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. ഒന്‍പത് മണിയോടെയാണ് ബോണി കപൂര്‍ ദുബൈ പോലീസില്‍ വിവരമറിയിക്കുന്നത്. ഖലീജ് ടൈംസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് മണിക്കൂറില്‍ എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ ബോണി കപൂറിനെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.