റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.

മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ