പട്ടത്ത് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിക്ക് പിന്തുണയുമായി അമ്മ രംഗത്ത്. തന്റെ മകന്‍ പാവമാണെന്നും ചതിയില്‍പ്പെടുത്തിയതാണെന്നും അമ്മ പറയുന്നു. മകനെ കുടുക്കിയതിന് പിന്നില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണെന്നും അവര്‍ ആരോപിക്കുന്നു.
എന്റെ മകന്‍ പാവമാണ്. അവന്‍ ആരെയും ചതിക്കില്ല. ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം. തെറ്റ് ചെയ്‌തെങ്കില്‍ മകനെ ശിക്ഷിക്കട്ടെയെന്നും അമ്മ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും അറിയാം. തന്റെ ചികിത്സയുടെ ആവശ്യത്തിന് അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒരുമിച്ച് പോകാറുണ്ട്. തന്റെ മകനോട്  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുണ്ടെന്നും സ്വാമിയുടെ അമ്മ ആരോപിച്ചു ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണെന്ന ആരോപണവുമായി സ്വാമിയുടെ അമ്മ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി ആദ്യം താന്‍ തനിയെയാണ് ലൈംഗികാവയവം മുറിച്ചതെന്ന മൊഴി കഴിഞ്ഞ ദിവസം തിരുത്തിയാണ് ലൈംഗിക അവയവം മുറിച്ചത് മറ്റൊരാളാണെന്ന് പരാതി നല്‍കിയിരിക്കുന്നത്.
പുതിയതായി വാങ്ങാന്‍ പോകുന്ന വസ്തുവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഡ്വാന്‍സ് തുകയുടെ ബാക്കി വാങ്ങാന്‍ സ്വാമി വീട്ടില്‍ എത്തിയ ദിവസമാണ് സംഭവം നടന്നത്. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഇതിനകം സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതിന്റെ ബാക്കി ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയ രാത്രിയലാണ് സംഭവം.
പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്നിടത്ത് മരവിപ്പ് ഉണ്ടെന്ന് പറഞ്ഞ സ്വാമി ഇപ്പോള്‍ അത് മാറിയെന്ന് വ്യക്തമാക്കി. പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിച്ചിരുന്നു.