മലയാളം യുകെ ന്യൂസ് ബ്യുറോ

നാല് വയസ്സുകാരനായ സ്വന്തം മകനെ, അമ്മ കാറിനുളളിൽ പൂട്ടിയിട്ടതായി പോലീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. ജെസീക്ക ലീ ബ്രൗൺ എന്ന 28 കാരിയായ യുവതിയാണ് ഉട്ടാഹിലെ സിറ്റി പാർക്കിൽ മകനെ കാറിനുള്ളിൽ പൂട്ടിയിട്ടത്. ജൂലൈ രണ്ടാം തീയതി ഏകദേശം ഒമ്പത് മണിയോടെയാണ് സംഭവം. ആ സമയത്ത് പുറത്ത് അതിരൂക്ഷമായ ചൂട് ആയിരുന്നു. ഏകദേശം 27.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. അതിനാൽ തന്നെ കാറിനുള്ളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ ആണ് കുട്ടിയെ കാറിനുള്ളിൽ ബന്ധിച്ചത്.

വഴിയാത്രക്കാരനായ ഒരാൾ കാറിനുള്ളിൽ കുട്ടിയെ പൂട്ടി ഇട്ടിരിക്കുന്നത് കണ്ടു പോലീസ് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് ഈ ക്രൂരകൃത്യം പുറത്തുവന്നത്. പോലീസുകാർ എത്തിയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ തീരെ മോശം ആയിരുന്നു. നെറ്റിത്തടം ചുട്ടുപൊള്ളുന്നു ണ്ടായിരുന്നു. കുട്ടി ആകെ പേടിച്ച് വിറയ്ക്കുകയും ആയിരുന്നു.

സ്വന്തം മകന് നൽകിയ ശിക്ഷയുടെ ഭാഗമായാണ് കാറിനുള്ളിൽ പൂട്ടിയിട്ടതെന്നു ജസീക്കാ പോലീസ് അധികൃതരോട് പറഞ്ഞു. ജെസീക്ക സ്ഥിരമായി ഹെറോയിൻ ഉപയോഗിച്ചിരുന്നതായും, അതിനുപയോഗിക്കുന്ന സൂചി കുട്ടിയുടെ വളരെ അടുത്ത് ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. കാറിനുള്ളിലെ പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പല സാമഗ്രികളും പോലീസിന് ലഭിച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് എതിരെ, ജെസ്സിക്കയെ അറസ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ മറ്റൊരു ബന്ധുവിനെ പരിചരണയിലാണ്.