കൊല്ലത്ത് നിന്ന് വീണ്ടും മനുഷ്യമനസാക്ഷിയെ കണ്ണീരണിയിക്കുന്ന വാര്‍ത്ത. കഴിഞ്ഞയാഴ്ച ഏഴുവയസുകാരിയെ രണ്ടാനനച്ഛന്‍ പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊര് വാര്‍ത്തയും. മൂന്നര വയസുകാരിയായ കുട്ടിയെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ ക്രൂരമായി ശാരീരിക പീഡനമേല്‍പ്പിച്ചു. നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ക്രൂരമായി ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയും അമ്മയെയും കോടതി നിര്‍ദേശപ്രകാരം അഗതി മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.

കുട്ടിയുടെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ആഷിക് എന്ന യുവാവാണ് മൂന്നുവയസുകാരിയെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയയാക്കിയത്.
ഒറ്റമുറി വാടക വീട്ടിലാണ് അമ്മയും കുഞ്ഞും അമ്മയുടെ സുഹൃത്ത് ആഷികും താമസിക്കുന്നത്. കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സയമത്ത് കുട്ടി പലപ്പോഴും ആഷികിന്റെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയയായിക്കൊണ്ടിരിക്കുകയായിരുന്നു.

ഇന്നലെ വീട്ടില്‍ നിന്ന് കുട്ടിയുടെ ദാരുണമായ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ മുതുകില്‍ മര്‍ദ്ദിച്ച ആഷിക് കുട്ടിയെ സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇയാളുടെ പീഡനത്തില്‍ കുട്ടി ബോധരഹിതയായി. നാട്ടുകാര്‍ എത്തി ബഹളമുണ്ടാക്കിയപ്പോഴേക്കും ഓടി രക്ഷപെടാന്‍ ആഷിക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി കുണ്ടറ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ ദേഹമാസാകലം പരുക്കേറ്റ പാടുകളാണ്.

ആഷികിനെ കോടതി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനുശേഷം യുവതിയും കുട്ടിയും ആഷിക്കിനൊപ്പമാണ് കഴിയുന്നത്. തന്നെയും ആഷിക് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ഇയാള്‍ക്കൊപ്പം തുടരുകയാണെന്നും കുട്ടിയുടെ മാതാവ് അറിയിച്ചു. ഇതേതുടര്‍ന്ന് കോടതി യുവതിയെയും കുട്ടിയെയും അഗതി മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആഷികിനെ കോടതി റിമാന്‍ഡ് ചെയ്തു