മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു.

40 ശതമാനം അമ്മമാരും 32 ശതമാനം അച്ഛന്‍മാരും തങ്ങള്‍ മൊബൈല്‍ അടിമകളാണെന്ന കാര്യം വെളിപ്പെടുത്തി. എപ്പോഴും മെസേജുകള്‍ ചെക്ക് ചെയ്യണമെന്ന് തോന്നുക, കോളുകളും മെസെജുകളും വരുന്നതിനെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്നതിനുള്ള സമയം മൊബൈല്‍ ഫോണുകള്‍ അപഹരിക്കുന്ന കാഴ്ചയാണ് ഈ കുടുംബങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ടെക്‌നോഫെറന്‍സ് എന്ന പേരിലാണ് ഈ പ്രശ്‌നത്തെ ശാസ്ത്രലോകം വിളിക്കുന്നത്. കുട്ടികളുമൊത്ത് കളിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളുമുണ്ടാകുന്ന മുഖാമുഖ സംസാരം പോലും മൊബൈലുകള്‍ മൂലം ഇല്ലാതാകുന്നു. ദിവസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെക്‌നോഫെറന്‍സ് പഠനത്തിന് വിധേയമാക്കിയ കുടുംബങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമായത്. മാതാപിതാക്കളുമായുള്ള ബന്ധം കുറയുന്ന കുട്ടികളുടെ സ്വഭാവത്തില്‍ വൈകല്യങ്ങളുള്ളതായും ഗവേഷകര്‍ കണ്ടെത്തി.