പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടി വച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. യുപി ഡിജിപി ഒ പി സിംഗ് ഇന്നലെ അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വെടിവയ്പ് നടന്നിട്ടുണ്ട് എന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. 600ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറയുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത 9 കുട്ടികളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗേറ്റിലും ജാമിയ കാമ്പസിലും പ്രതിഷേധം സജീവമാണ്. ദര്യാഗഞ്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. ഇവിടെ 36 പേര്‍ക്ക് പരിക്കേറ്റു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതിയിലധികം പേര്‍ക്ക് പൗരത്വം തെളിയിക്കാനാകില്ല എന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ 2.80 കോടി ജനങ്ങളുണ്ട്. സംസ്ഥാനത്ത് പകുതിയിലധികം പേരുടെ പക്കല്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ടാകില്ല – ഭൂപേഷ് ബഗേല്‍ പറഞ്ഞു. അവര്‍ക്ക് ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വപിതാക്കള്‍ നിരക്ഷരരായിരുന്നു. പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. സാധാരണക്കാരന്റെ ജീവിതം തകര്‍ത്തല്ല നുഴഞ്ഞുകയറ്റം തടയേണ്ടത് എന്നും ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ല എന്ന് ഭൂപേഷ് ബഗേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.പൗരത്വ നിയമത്തിലും പട്ടികയിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.