ലണ്ടന്‍: എം.പിമാരുടെ വേതനം 2.7 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെയിലെ ട്രേഡ് യൂണിയനുകള്‍. നിലവില്‍ രാജ്യത്തിന്റെ സാമ്പതിക, സാമൂഹിക സാഹചര്യം വിലയിരുത്തുമ്പോള്‍ എം.പിമാരുടെ വേതനത്തിലെ വര്‍ദ്ധനവ് അനാവശ്യമാണെന്നാണ് പ്രധാന വിമര്‍ശനം. ഇന്‍ഡിപെന്‍ഡഡ് പാര്‍ലമെന്ററി അതോറിറ്റിയാണ് എം.പിമാരുടെ വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ വേതന നിരക്ക് നിലവില്‍ വരും. നിലവില്‍ വര്‍ഷത്തില്‍ 77,379 പൗണ്ടാണ് എംപിമാരുടെ വേതനം. ഇത് ഏപ്രിലില്‍ 2.7 ശതമാനം വര്‍ദ്ധിച്ച് 79,468 പൗണ്ടിലേക്ക് ഉയരും. അതായത് 2,089 പൗണ്ടിന്റെ വര്‍ദ്ധനവ്.

സാധാരണയായി എം.പിമാരുടെ വേതന വര്‍ദ്ധനവ് നടപ്പിലാകുന്നത് രാജ്യത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ ശരാശരി വേതന വര്‍ദ്ധവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് പൊതുമേഖലാ ജോലിക്കാരുടെ വേതന വര്‍ദ്ധനവിന്റെ ശരാശരിയാണ് എം.പിമാരുടെ വേതന വര്‍ദ്ധനവിനെ നിശ്ചയിക്കുന്നതെന്ന് ചുരുക്കം. ഈ വര്‍ദ്ധനവ് നിശ്ചയിക്കുന്നത് ഹൗസ് ഓഫ് കോമണ്‍സിലെ വോട്ടെടുപ്പിന്റെ ഭാഗമായിരിക്കില്ല. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണ് പൊതുമേഖലാ തൊഴിലാളികളുടെ വേതനം നിരക്ക് തീരുമാനിക്കുന്നത്. സിവിലിയന്‍ തൊഴിലാളികളുടെ വേതനത്തിന് മുകളില്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ എംപിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് രാജ്യത്തിന്റെ രീതിയല്ല. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവിന് മുകളിലേക്ക് ജനപ്രതിനിധികളുടെ വേതന വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്കാ പ്രതികരിച്ചു.

രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെടുംതൂണാണ് തൊഴിലാളികള്‍, അവരാണ് താരതമ്യേനെ സമൂഹത്തില്‍ സുപ്രധാന ജോലികള്‍ നിര്‍വ്വഹിക്കുന്നത്. എന്നിട്ട് പോലും അവര്‍ക്ക് ലഭിക്കുന്ന വേതന വര്‍ദ്ധനവ് ഒരു ശതമാനം മാത്രമാണെന്നും ാര്‍ക്ക് സെര്‍വോട്കാ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 120,000 അംഗങ്ങള്‍ സമരപരിപാടികളുടെ ഭാഗമാവുമെന്നും സെര്‍വോട്കാ പ്രഖ്യാപിച്ചിട്ടുണ്ട്.