കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കുന്നതുമായിബന്ധപ്പെട്ട് തേക്കടിയിലെത്തിയപ്പോളാണ് പനീര്‍സെല്‍വം ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 152 അടിയാക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയതായി അറിയിച്ച കേരളം മേല്‍നോട്ട സമിതി അടിയന്തര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 127.4 അടിയാണ്. 125 അടിക്കു മേല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ എല്ലാ ആഴ്ചകളിലും മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും പരിശോധനകള്‍ നടത്തിയിട്ടില്ല.

സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പുതിയ ചോര്‍ച്ച കണ്ടെത്തിയത്. 10, 11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ച വര്‍ദ്ധിക്കാനാണ് സാധ്യത.