മുംബൈ: സൂപ്പർ ഓവറില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനെ തകർത്ത് മുംബെെ ഇന്ത്യന്‍സ്. സൂപ്പർ ഓവറില്‍ ഹെെദരാബാദ് നേടിയ 8 റണ്‍സ് മുംബെെ മൂന്ന് പന്തില്‍ നേടുകയായിരുന്നു. ഈ സീസണിലെ രണ്ടാമത്തെ സൂപ്പർ ഓവർ മത്സരമാണിന്ന് മുംബെെയില്‍ അരങ്ങേറിയത്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആവേശം തീര്‍ത്തത് മനീഷ് പാണ്ഡെയാണ്. ജയിച്ചെന്ന് ഉറപ്പിച്ച കളി മുംബൈയില്‍ നിന്നും പിടിച്ചു വാങ്ങിയ മനീഷ് പാണ്ഡെ സമ്മാനിച്ചത് ഐപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിലൊന്നാണ്. അവസാന പന്തില്‍ ഹൈദരാബാദിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയെ സിക്‌സ് പറത്തിയാണ് മനീഷ് പാണ്ഡെ ഹൈദരാബാദിന് ജീവവായു പകര്‍ന്നത്. ഇതോടെ സ്‌കോര്‍ 162-162 എന്ന നിലയില്‍ ടൈ ആവുകയായിരുന്നു.

ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ മനീഷ് പാണ്ഡെ പുറത്തായി. പിന്നീട് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മികച്ചൊരു സ്‌കോറിലെത്തിക്കാന്‍ നബിയ്ക്കും ഗുപ്റ്റിലിനും സാധിച്ചില്ല. രണ്ട് ബാറ്റ്‌സമാന്മാരെ നാല് പന്തില്‍ തന്നെ നഷ്ടമായതോടെ ഹൈദരാബാദ് 8 റണ്‍സുമായി സൂപ്പര്‍ ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്കായി ഇറങ്ങിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു. റാഷിദ് ഖാന്‍ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സ് പറത്തി ഹാർദ്ദിക് ജയം ഉറപ്പിക്കുകയായിരുന്നു.

ഹൈദരാബാദിനായി ഓപ്പണര്‍ വൃഥ്വിമാന്‍ സാഹ 15 പന്തില്‍ 25 റണ്‍സും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 11 പന്തില്‍ 15 റണ്‍സും നേടി പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ ഒരുവശത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ വന്നവര്‍ അധികനേരം ക്രീസില്‍ തുടരാതെ മടങ്ങിയപ്പോള്‍ പാണ്ഡെയ്ക്ക് ഒത്ത പങ്കാളിയെ ലഭിക്കുന്നത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബിയിലാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. വിജയ് ശങ്കര്‍ 12 റണ്‍സ് നേടി മടങ്ങി.

നിശ്ചിത 20 ഓവറില്‍ വിജയിയെ കണ്ടെത്താനാകാതെ പോയ മത്സരത്തില്‍ 47 പന്തില്‍ 71 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. ഇതില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും. പാണ്ഡെയ്ക്ക് മികച്ച പിന്തുണ നല്‍കിയ നബി 20 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ രണ്ട് ഫോറും അത്ര തന്നെ സിക്‌സുമുള്‍പ്പെടും.

മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും ക്രുണാല്‍ പാണ്ഡ്യയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. ഓപ്പണര്‍ ക്വിന്റണ്‍ ഡോകോക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഡികോക്ക് ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു. 58 പന്തുകളില്‍ നിന്നും 69 റണ്‍സാണ് ഡികോക്ക് നേടിയത്. ആറ് ഫോറും രണ്ട് സിക്സുമാണ് ഡികോക്ക് അടിച്ചെടുത്തത്.

നായകന്‍ രോഹിത് ശര്‍മ്മയും ഡികോക്കും ചേര്‍ന്ന് നല്ല തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്.രോഹിത് 24 റണ്‍സെടുത്ത് പുറത്തായി. ഇതില്‍ അഞ്ച് ഫോറും ഉള്‍പ്പെടും. സൂര്യകുമാര്‍ യാദവ് ഒരു സിക്സും മൂന്ന് ഫോറും ചേര്‍ത്ത് 23 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കഴിഞ്ഞ കളിയിലെ താരമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് 18 റണ്‍സുമാത്രമാണ് നേടിയത്. 10 പന്തുകളില്‍ നിന്നും ഒരു സിക്സും ഒരു ഫോറുമടക്കമാണ് പാണ്ഡ്യയുടെ സ്‌കോര്‍.

കിറോണ്‍ പെള്ളാര്‍ഡിനും തിളങ്ങാനായില്ല. 10 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡ് നേടിയത്. ഹൈദരാബാദ് ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം സീസണിലെ ആദ്യ മത്സരം കളിച്ച മലയാളി താരം ബേസില്‍ തമ്പിയ്ക്ക് തിളങ്ങാനായില്ല. വിക്കറ്റൊന്നും നേടാകാതെ 40 റണ്‍സാണ് തമ്പി വിട്ടു കൊടുത്തത്.