ന്യൂസ് ഡെസ്ക്

പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.