ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കി. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്. ശക്തമായ പൊലീസ് കാവലിലാണ് റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. അതേസമയം കുരിശിന് സമീപമുണ്ടായിരുന്ന താത്കാലിക ഷെഡ് ദൌത്യസംഘം പൊളിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുണ്ട്.


മൂന്നാർ വാസികളല്ല പുറത്ത് നിന്നുള്ളവരാണ് ഈ കുരിശടി നിർമ്മിച്ചത് എന്നാണ് റവന്യു സംഘത്തിന്റെ കണ്ടെത്തൽ. പ്രദേശത്ത് പള്ളി നിർമ്മിക്കാനുള്ള ചില പണികളും ഉണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ റവന്യു സംഘം പൊളിച്ച് നീക്കിയിട്ടുണ്ട്. അതേസമയം കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് കയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് അധികൃതര്‍ വാഹനങ്ങള്‍ നീക്കുകയായിരുന്നു.ജനങ്ങള്‍ കൂട്ടംകൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ അന്ന് കുരിശ് പൊളിച്ചുമാറ്റാന്‍ എത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.