ബെംഗളൂരു ∙ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കെ കൊലപാതകക്കേസിൽ അറസ്റ്റിൽ; 14 വർഷം ജയിൽവാസം. ഇപ്പോഴിതാ, പാതിവഴിയിൽ നിലച്ച പഠനം പൂർത്തിയാക്കി ഡോക്ടർ. സിനിമയെ വെല്ലുന്ന ജീവിതം കലബുറഗി അഫ്സൽപുര സ്വദേശി സുഭാഷ് പാട്ടീലി (40) ന്റേത്.

രണ്ടായിരത്തിൽ അറസ്റ്റിലായ സുഭാഷിന് 2002ലാണു കോടതി ജീവപര്യന്തം തടവു വിധിച്ചത്. പിന്നാലെ ജയിലിലെ ഒപി വിഭാഗത്തിൽ സേവനമാരംഭിച്ചു. നല്ലനടപ്പിനെ തുടർന്ന് 2016ലെ സ്വാതന്ത്ര്യദിനത്തിൽ മോചനം. ‘‘കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകാൻ. ആശ കൈവിടാതെ പഠനം തുടർന്നു. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയാക്കി. ഒരു വർഷ ഇന്റേൺഷിപ്പ് ഈ മാസമാദ്യം പൂർത്തിയാക്കിയതോടെ സ്വപ്നം സഫലമായി,’’ സുഭാഷ് പറയുന്നു.