പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.

ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.