ഇന്ത്യയിലെ ജനങ്ങള്‍ തന്‍റെ ഭിക്ഷാപാത്രം നിറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് വേണ്ടി ജീവത്യാഗംചെയ്ത പ്രവര്‍ത്തകരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു. രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും.

ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മേദിയെ സ്വീകരിച്ചു. രാജ്നാഥ് സിങ്, സുമഷ സ്വരാജ്, ശിവ്‍രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു. നിയമസഭാ തിര‍ഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിക്കും നവീന്‍ പട്നായിക്കിനും അമിത് ഷാ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബംഗാളില്‍ ലോക്സഭാ തിര‍ഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്ന് മമത ബാനര്‍ജിയെ ഉന്നമിട്ട് അമിത് ഷാ പറഞ്ഞു.

ഇന്ത്യയുെടയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്ന് നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തവണ ധൈര്യപ്പെട്ടില്ല. എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ദുരുദ്ദേശത്തോടെയോ സ്വാര്‍ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ലെന്നും മോദി പറഞ്ഞു.

മോദി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിെല ചൗക്കിദാര്‍ വിശേഷണം നീക്കി. ചൗക്കിദാര്‍ വിശേഷണത്തിന്‍റെ അടുത്തഘട്ടത്തിലേയ്ക്ക് നീങ്ങാനുള്ള സമയമായെന്നും മോദി ട്വീറ്റ് ചെയ്തു.