എ-ക്ലാസ് മയക്കുമരുന്നുകള്‍ കൈമാറുന്നതിനായി മാഫിയകള്‍ ഉപയോഗിക്കുന്നു എന്ന സംശയത്തില്‍ ഓരോ ആഴ്ചയും പിടിയിലാകുന്നത് 40ഓളം കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഡ്രഗ് മാഫിയകള്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നതെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് കടത്തിനായി 30,000ത്തോളം കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ഓരോ ദിവസവും അഞ്ച് കുട്ടികള്‍ വീതമാണ് അറസ്റ്റിലാകുന്നത്. ബ്രിട്ടീഷ് തെരുവുകളിലെ ബാലചൂഷണത്തിന്റെ തെളിവുകളാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

മാഫിയകള്‍ ഉപയോഗിച്ചിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള 1950 കുട്ടികളെ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കൊക്കെയിന്‍, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ലിവര്‍പൂളില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായ കുട്ടികളില്‍ അഞ്ചു പേര്‍ 13 വയസില്‍ താഴെ പ്രായമുള്ളവരും രണ്ട് പേര്‍ 12 വയസില്‍ താഴെ മാത്രം പ്രായമുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 44 പോലീസ് സേനകളില്‍ 33 സേനകള്‍ വിവരങ്ങള്‍ കൈമാറി.

ലണ്ടനില്‍ 486 കുട്ടികളാണ് അറസ്റ്റിലായത്. ഇവരില്‍ 12ല്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കുട്ടികള്‍ ഇത്തരം മാഫിയകളില്‍ പെടുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് മിസ്സിംഗ് ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷ ആന്‍ കോഫി പറയുന്നു. ആയിരത്തിലേറെ ഗ്യാംഗുകള്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഹോട്ട്‌ലൈനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നത്.