ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ വീടു വിട്ടിറങ്ങിയ ആ പെണ്‍കുട്ടിക്ക് വിധി കാത്തുവച്ചത് പക്ഷേ കണ്ണീരായിരുന്നു.മലയാളികള്‍ക്ക് ഇപ്പോള്‍ സ്വന്തം മകളെ പോലെയാണ് നീനു എന്ന പെണ്‍കുട്ടി.

സ്വന്തം സഹോദരന്റെ കോപത്തില്‍ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെട്ട ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിതത്തില്‍ തോറ്റു പോകാതിരിക്കാനുള്ള മനക്കരുത്ത് വീണ്ടെടുത്തു കൊണ്ടിരിക്കുന്നു. വീഴ്ച്ചയിലും തന്നെ താങ്ങിനിര്‍ത്തിയ കെവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും പൊന്നുപോലെ നോക്കാനുള്ള ദൃഡനിശ്ചയത്തിലാണ് ആ പെണ്‍കുട്ടി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വീടു വിട്ടിറങ്ങിയശേഷം ആദ്യമായി അച്ഛനെ കണ്ടതും അന്ന് പോലീസ് സ്‌റ്റേഷനില്‍ വച്ച് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെപ്പറ്റിയും അവള്‍ മനസുതുറന്നു. ഞങ്ങള്‍ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തീരുമാനിച്ചു.

അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് പപ്പയുടെ ഫോണ്‍. എനിക്ക് നിങ്ങളെ ഒന്നു കാണണം, കണ്ടാല്‍ മതി. അതോടെ പോലീസ് സ്‌റ്റേഷനില്‍ വച്ച് കാണാന്‍ ചെന്നു. അവിടെവച്ച് എസ്‌ഐ എന്നെ കുറേ തെറി വിളിച്ചു. വഴക്ക് പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല.

ഒരുമാസത്തിനുള്ളില്‍ നിങ്ങളുടെ കല്ല്യാണം നടത്തിത്തരാം. വേണമെങ്കില്‍ എഴുതി ഒപ്പിട്ട് തരാമെന്ന് പപ്പ പറഞ്ഞു. അതെല്ലാം കെവിന്‍ സമ്മതിച്ചു. എന്നാല്‍ നീനുവിനെ വീട്ടിലേക്ക് വിടില്ലെന്ന് കെവിന്‍ പറഞ്ഞു. ഏതെങ്കിലും ഹോസ്റ്റലില്‍ നില്‍ക്കും.

പക്ഷേ എസ്എ കെവിനെ പിടിച്ച് അകത്തേക്ക് തള്ളി. നീ ഇനി അനങ്ങിപ്പോകരുത്. നിങ്ങള്‍ ഇവളെയും വിളിച്ചോണ്ട് വീട്ടില്‍ പോ… എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം. വാവിട്ട് നിലവിളിക്കുമ്പോഴും അയാള്‍ എന്നെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി- നീനു പറയുന്നു. തന്റെ ഇനിയുള്ള ജീവിതം കെവിന്റെ മാതാപിതാക്കള്‍ക്കു വേണ്ടിയാണെന്ന് നീനു പറയുന്നു.