രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അതും രാജ്യത്തെ പ്രധാനമന്ത്രി. സാധാരണക്കാരും കർഷകരും ആണ് അതിന്റെ ഏറ്റവും കൂടുതൽ ഭവിഷ്യത്ത് ഏറ്റുവാങ്ങിയത്. പിന്നീടുള്ള എല്ലാ റിപ്പോർട്ടുകളും നോട്ട് നിരോധനം കൊണ്ട് പണക്കാർ കൂടുതൽ പണക്കാരാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സാധാരണക്കാരുടെ പണം കൊണ്ടും പ്രതേകിച്ചു ബാങ്കുകളെ പറ്റിച്ച് കോടികൾ മുക്കിയവർ രാജ്യം വിട്ട് സുഖലോലുപതയിൽ വിരാജിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിൽ അവസാനമായി പുറത്തുവന്ന പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 90 കോടി രൂപയുടെ നോട്ടുകള്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിക്ഷേപിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.

നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം.പി മജീദ് മേമനാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ തെളിയുമെന്നും മേമന്‍ വ്യക്തമാക്കി. ‘നീരവ് മോദി രാജ്യം വിട്ട വാര്‍ത്ത പുറത്ത് വന്ന സമയത്താണ് എനിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയത്. 2016ല്‍ പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പി.എന്‍.ബിയുടെ ഒരു ബ്രാഞ്ചില്‍ നീരവ് മോദി 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചു എന്നാണ് അറിവ്. അദ്ദേഹം പിന്നീടിത് സ്വര്‍ണമോ മറ്റോ ആക്കി മാറ്റിയിരിക്കാം’ – മേമന്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലര്‍ വഴിയും മേമന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ കൊണ്ടു വന്നിട്ടുണ്ട്. ‘ഇതില്‍ നിന്ന് എന്താണ് മനസിലാവുന്നത്’ എന്നാണ് ഇക്കാര്യം പങ്കുവച്ച് അദ്ദേഹം ചോദിക്കുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്ന് 11,400 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ കുറ്റാരോപിതനാണ് നീരവ് മോദി. തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ മോദി രാജ്യം വിട്ടിരുന്നു.