നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാല് സാംപിളുകള്‍ പരിശോധിച്ചതില്‍ നാലും നെഗറ്റീവ്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് മൃഗസംരക്ഷണവകുപ്പ്. ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളില്‍ നിന്നുളള നാല് സാംപിളാണ് പരിശോധിച്ചത്.

അതേസമയം നിപ്പ വൈറസ് രോഗ ചികില്‍സയ്ക്ക് കൂടുതല്‍ ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഉടനെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. നിരീക്ഷണത്തിലുള്ള 21പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ പന്ത്രണ്ടുപേരാണ് മരിച്ചത്. ചികില്‍സയിലുള്ള മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെ സര്‍വകക്ഷിയോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ കണക്കിലെടുക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.