സ്വന്തം ലേഖകൻ

ലക്ഷ കണക്കിന് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഇടപാടുകൾ നടക്കുന്നത് പുതിയ നിയമം അനുസരിച്ചായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ നീക്കം. ബാർക്ലേയ്സ്, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ 6 ബാങ്കുകൾ ഈ മാസം മുതൽ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ചെക്ക് തുടങ്ങിക്കഴിഞ്ഞു. പുതിയ നിയമ പ്രകാരം പണം ആർക്കാണ് അയക്കുന്നത് എന്നതിൽ സ്ഥിതീകരണം വേണം.

2018 ഒക്ടോബർ മുതൽ നിലവിലുള്ള ഈ രീതി ഈ മാസം മുതൽ കർശനമായി പാലിക്കപ്പെടും. ബാങ്കിംഗ് രംഗത്ത് നടക്കുന്ന തട്ടിപ്പു മൂലം യുകെയിൽ ഒരു വർഷം ശരാശരി 130 ബില്യൻ പൗണ്ട് നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ ആർക്കാണോ പണം അയക്കേണ്ടത് അവരുടെ അക്കൗണ്ട് നമ്പറും സോർട്ട് കോഡും മാത്രം മതിയാകുമായിരുന്നു. എന്നാൽ ഇനിമുതൽ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ പേരും ബാങ്ക് ആവശ്യപ്പെടും. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാതിരുന്നതുമൂലം തട്ടിപ്പുകാർക്ക് പണം പിടുങ്ങാൻ എളുപ്പമായിരുന്നു. ജൂൺ 30 മുതൽ ഉപഭോക്താവിന്റെ പേരും നൽകണം. ഉദ്ദേശിക്കുന്ന വ്യക്തിക്ക് തന്നെയാണോ പണം എത്തുന്നത് എന്നത് ഇനിമുതൽ ബാങ്കിന് ഉറപ്പു നൽകാൻ സാധിക്കും. മറ്റൊരു ബാങ്കിലേക്കാണ് പണം അടയ്ക്കുന്നത് എങ്കിൽ ഇരു ബാങ്കുകളും ഈ സ്കീമിൽ ഉണ്ടെങ്കിൽ മാത്രമേ നിയമം ബാധകമാകൂ.

മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുമ്പോൾ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പരും സോർട്ട് കോഡും, കാർഡിലുള്ള പേരും നൽകണം. പേര് കൃത്യമായി അറിയില്ലെങ്കിൽ സമാനമായ പേര് നൽകാം. അപ്പോൾ ബാങ്ക് നമ്മൾ പണമടയ്ക്കാൻ സാധ്യതയുള്ള വ്യക്തിയുടെ പേരും വിവരങ്ങളും കൺഫർമേഷൻ ആയി നൽകും. ഇനി മറ്റാർക്കെങ്കിലും ആണ് പണം പോകുന്നതെങ്കിൽ അതിനെപ്പറ്റിയും വിവരം നൽകും. ട്രാൻസാക്ഷൻ പകുതിക്ക് വെച്ച് ക്യാൻസൽ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം. ഫോൺ പെയ്മെന്റ് ആണ് നടത്തുന്നത് എങ്കിൽ കോളിലൂടെ, പണം അയക്കേണ്ട വ്യക്തിയുടെ വിവരങ്ങൾ ഉറപ്പാക്കാനാകും. ഓൺലൈൻ പെയ്മെന്റുകളിൽ ഇനിമുതൽ ‘യെസ് മാച്ച് ‘ നോട്ടിഫിക്കേഷൻ കൂടി ഇനിമുതൽ ഉണ്ടാകും. ബാങ്കിംഗ് സുരക്ഷാ രംഗത്ത് മറ്റൊരു നാഴികക്കല്ലാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്.